സുകുമാർ അഴീക്കോട്.കേരളത്തിന്റെ മനഃസാക്ഷിയായിരുന്നു അദ്ദേഹം. നിതാന്ത പ്രതിപക്ഷം. നിർഭയനായ ഒറ്റയാൾ പോരാളി. സാഗരഗർജനമായി അദ്ദേഹത്തിന്റെ വാക്കുകൾ കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചു. വിടപറഞ്ഞ ശേഷവും അതിന്റെ അലയൊലികൾ അടങ്ങുന്നില്ല. വാക്കിന്റെ തീക്ഷ്ണതകൊണ്ട് കേരളീയ പൊതുമണ്ഡലത്തെ ഉണർത്തിയിരുന്ന ഡോ. സുകുമാർ അഴീക്കോടിന് ഇന്ന് ജന്മശതാബ്ദി.
ഏകദേശം മൂന്നു ദശകങ്ങളുടെ ബന്ധമുണ്ട് എനിക്ക് അഴീക്കോട് സാറുമായി. ഞങ്ങൾ എങ്ങനെയാണ് ഇത്രയും അടുത്തത്? അറിയില്ല. അഴീക്കോടുമായി ഇണങ്ങിയാൽ പിണങ്ങുമെന്നൊരു വർത്തമാനം ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഞങ്ങൾ തമ്മിൽ ഒരിക്കലും പിണങ്ങിയില്ല. അദ്ദേഹം കേരളത്തിന്റെ വടക്കും ഞാൻ തെക്കും ജനിച്ചു. എന്നാൽ ആ ദൂരം ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു. ഷഷ്ടിപൂർത്തി ആഘോഷിച്ച അഴീക്കോടിന്റെ ജീവചരിത്രം മലയാളത്തിൽ ആദ്യമായി എഴുതാൻ എനിക്കാണ് നിയോഗമുണ്ടായത്.
ലോകമലയാള സമ്മേളന പ്രസംഗം
തിരുവനന്തപുരത്ത് മാർ ഈവാനിയോസ് കോളജിൽ പഠിക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ പോയിട്ടുണ്ട്. അത് 1977ലാണ്. ആദ്യത്തെ ലോകമലയാള സമ്മേളനത്തിൽ അദ്ദേഹം നടത്തിയ ആ പ്രസംഗം ഇപ്പോഴും എന്റെ മനസിൽ നിറഞ്ഞുനിൽക്കുന്നു. വേദിയിൽ തകഴിയും കേശവദേവും മറ്റും ഇരിക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ താത്പര്യങ്ങൾ മൂലം സാഹിത്യകാരന്റെ മാത്രമല്ല സാഹിത്യത്തിന്റെയും വിലയിടിയുന്നതിനെപ്പറ്റിയായിരുന്നു പ്രസംഗം. മുണ്ടശേരി മരിച്ചപ്പോൾ സർക്കാർ വിദ്യാഭ്യാസവകുപ്പിനു മാത്രം അവധി നൽകി. അഴീക്കോടിന്റെ രോഷം അണപൊട്ടിയൊഴുകുന്നതു ആൾക്കൂട്ടത്തിലിരുന്നു ഞാൻ ആദ്യമായി കേട്ടു! പ്രഭാഷണം കഴിഞ്ഞ് ഇറങ്ങിവന്നപ്പോൾ മലയാളം അറിയാത്ത ധാരാളം വിദേശികൾ അഴീക്കോടിനെ പൊതിഞ്ഞു. പ്രശസ്ത ഇൻഡോളജിസറ്റ് എ.എൽ. ബഷാം അഴീക്കോടിനെ ഹസ്തദാനം ചെയ്തു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “You are a natural orator.”
അഴീക്കോടും ബഷീറും
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ ബഷീർ ആണെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. അഴീക്കോടിന്റെ കൈയക്ഷരത്തെപ്പറ്റി പറഞ്ഞ് ബഷീർ കളിയാക്കുമായിരുന്നു. “താങ്കളുടെ കൊങ്കിണി ഭാഷയിലുള്ള കത്ത് എന്റെ ഭാര്യ, മകൾ, മകൻ എന്നിവർ വായിക്കാൻ നോക്കി. ആർക്കും വായിക്കാൻ കഴിഞ്ഞില്ല. പിന്നെ മകളുടെ മകൻ - ആറുമാസം പ്രായം - വായിച്ചു. അത്ഭുതം. പതിവുപോലെ താങ്കളുടെ കത്ത് വായിക്കാൻ നോക്കി. കഴിഞ്ഞില്ല. മരുന്നുകടയിൽ കൊടുത്തു. അവരത് വായിച്ചു. പന്ത്രണ്ട് ഗുളികകൾ തന്നു...” എന്നിങ്ങനെ ബഷീർ പറയുമായിരുന്നു.
അഴീക്കോടും ഡിസിയും
ഞാനെഴുതിയ അഴീക്കോടിന്റെ ജീവചരിത്രം 1991ൽ കോട്ടയത്ത് ഡിസി ബുക്സ് പ്രകാശിപ്പിച്ചു- ‘അഴീക്കോട് എന്ന വിചാരശില്പി’ എന്ന പേരിൽ. പുസ്തകം പ്രസിദ്ധപ്പെടുത്തിയ ഡി.സി. കിഴക്കേമുറി എന്നോട് ഒരു സങ്കടം പറഞ്ഞു, സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽനിന്നു തന്നെ പുറത്താക്കാൻ പൊൻകുന്നം വർക്കിയോടൊപ്പം അഴീക്കോടും കൂട്ടുനിന്നെന്ന്. ഈയൊരു തെറ്റിദ്ധാരണ നീക്കണമെന്ന് ഞാൻ അഴീക്കോടിനോട് പറഞ്ഞു. തനിക്കു പറ്റിയ അബദ്ധത്തെപ്പറ്റി അഴീക്കോട് ഡി.സി. കിഴക്കേമുറിയോട് പിന്നീട് നേരിട്ട് സംസാരിച്ചു. എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കിൽ ഇങ്ങനെ തുറന്നുപറയാൻ അദ്ദേഹത്തിനു മടിയില്ലായിരുന്നു.
ആന്റണി, ഉമ്മൻ ചാണ്ടി, മമ്മൂട്ടി
രാഷ്ട്രീയത്തിൽ രണ്ടുപേരോട് അദ്ദേഹത്തിന് വലിയ സോഫ്റ്റ് കോർണർ ഉണ്ടായിരുന്നത് എ.കെ. ആന്റണിയോടും ഉമ്മൻ ചാണ്ടിയോടുമായിരുന്നു. സിനിമയിൽ ആ സോഫ്റ്റ് കോർണർ അദ്ദേഹം കാണിച്ചതു മമ്മൂട്ടിയോടായിരുന്നു. മമ്മൂട്ടി തന്ത്രശാലിയാണ്. അധ്വാനിയായ നടനാണ്. മര്യാദ പറഞ്ഞാൽ മനസിലാകുകയും ചെയ്യും എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. ചില വിവാദങ്ങൾ ഉണ്ടാകുമ്പോൾ ബന്ധപ്പെട്ട കാര്യങ്ങൾ പറയാനും പ്രതിഷേധിക്കാനും അഴീക്കോട് എ.കെ. ആന്റണിയെ വിളിക്കാറുണ്ടായിരുന്നു. സാറിന്റെ അടുത്ത് ആന്റണി വളരെ ആലോചിച്ചേ ഉത്തരം പറഞ്ഞിരുന്നുള്ളൂ.
കരുണാകരനെ പല തവണ പ്രകോപിപ്പിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽപോലും കരുണാകരൻ അതിനോട് പ്രതികരിച്ചിട്ടില്ല. “ഞാൻ ഏറ്റവും വിമർശിച്ചത് കരുണാകരനെയാണ്. എന്നിട്ടും കരുണാകരൻ എന്റെ സപ്തതിക്ക് വന്നു” എന്ന് സാർ പറഞ്ഞിട്ടുണ്ട്. ഇ.കെ. നായനാരും അത്തരക്കാരനായിരുന്നു. എന്നാൽ ശിവഗിരി പ്രശ്നത്തിൽ അഴീക്കോടിനെ ഇ.കെ. നായനാർ കുടുക്കിയെന്ന് പിന്നീട് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ശിവഗിരിയെപ്പറ്റി വിവാദ പ്രസ്താവന നടത്തുന്നതിനു പകരം ശിവഗിരി ഉപദേശകസമിതിയുടെ ചുമതല ഏറ്റെടുക്കണമെന്ന് ഇ.കെ. നായനാർ അഴീക്കോടിനെ നേരിൽ കണ്ട് അഭ്യർഥിച്ചു. വെള്ളാപ്പള്ളി നടേശനും ശിവഗിരി കമ്മിറ്റിയിൽ വന്നു. ഇവർ തമ്മിൽ പിൽക്കാലത്ത് കൊമ്പുകോർക്കാൻ ഇടയായത് ഇതിനെത്തുടർന്നാണ്. എന്നാൽ, വ്യക്തിപരമായി വെള്ളാപ്പള്ളിയോട് ഒരു ശത്രുതയും ഉണ്ടായിരുന്നില്ല. വിവാദങ്ങൾ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു എന്ന് ചിലർ പറയാറുണ്ട്. എന്നാൽ, വിവാദങ്ങളിലൂടെ തന്റെ സ്വാതന്ത്ര്യം ഉറപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളതെന്ന് ഞാൻ മനസിലാക്കുന്നു.
പ്രണയത്തിന്റെ കഥ
വിലാസിനിയുമായുള്ള പ്രണയബന്ധം 1968ൽ അഴീക്കോട് ഉപേക്ഷിച്ചതാണ്. ചില സുഹൃത്തുക്കൾ ഈ വിഷയത്തിൽ തന്നെ ചതിച്ചു എന്നാണ് അഴീക്കോട് പറഞ്ഞത്. “മൂന്നു സുഹൃത്തുക്കൾ ചേർന്നാണ് എന്നെ പെണ്ണു കാണാൻ കൊണ്ടുപോയത്. അതിൽ ഒരാൾ ജീവിച്ചിരിക്കുന്നു” എന്ന് അഴീക്കോട് എന്നോട് പറഞ്ഞിട്ടുണ്ട്. വിലാസിനിയുമായി മരണംവരെ പ്രണയം കാത്തുസൂക്ഷിച്ചു എന്ന മട്ടിൽ ചിലർ പ്രചരിപ്പിച്ചത് തിരിച്ചറിഞ്ഞ അഴീക്കോട് അക്കാര്യത്തിൽ വലിയ വേദനയോടെ എന്നോടും സാറിന്റെ വിശ്വസ്തരായ വി. സുമേധനോടും വി. ദത്തനോടും സംസാരിച്ചിട്ടുണ്ട്. മരിക്കുന്നതിന് ഏതാനും ദിവസംമുമ്പ് ഇതേപ്പറ്റി ഒരു പ്രസ്താവന തയാറാക്കിയതു പത്രങ്ങൾക്കു നല്കിയെങ്കിലും അതു വെളിച്ചം കണ്ടില്ല.
അദ്ദേഹം റൊമാന്റിക് അല്ലായിരുന്നെന്ന് ഞാൻ പറയില്ല. വിലാസിനിക്ക് അദ്ദേഹമെഴുതിയ കത്തുകൾ വായിച്ചിട്ട് തനിക്ക് ഇങ്ങനെ ആരും എഴുതിയില്ലല്ലോ എന്നാണ് മാധവിക്കുട്ടി ദുഃഖിച്ചത്. മാധവിക്കുട്ടിക്ക് അദ്ദേഹത്തോട് അന്ധമായ ആരാധന ഉണ്ടായിരുന്നു. അതൊരു പ്രണയമായി മാറുമോ എന്നു തോന്നിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. മരിക്കുന്നതുവരെ മാധവിക്കുട്ടിയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തി അഴീക്കോട് സാറായിരുന്നു. തന്നെ വേദനിപ്പിച്ച ചില കാര്യങ്ങൾ മാധവിക്കുട്ടി ഒരു ദിവസം അഴീക്കോട് സാറിനെ വിളിച്ചറിയിച്ചതായും അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. “മാധവിക്കുട്ടിക്ക് ഒരുതരം കാല്പനിക മനസാണ്. ഇത്തരം ഒരു മനസ് ഞാൻ ബഷീറിലും കണ്ടിട്ടുണ്ട്.” മാധവിക്കുട്ടിയെ ഇങ്ങനെയാണ് അഴീക്കോട് വിലയിരുത്തിയത്. ഇത്തരം കാല്പനിക മനസുകളെ അഴീക്കോട് മുമ്പും വിലയിരുത്തിയിട്ടുണ്ട്. ചങ്ങമ്പുഴ, ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമൻനായർ തുടങ്ങിയവരുടെ കാര്യത്തിലാണ്. ചങ്ങമ്പുഴക്കവിത ഒരു റൊമാന്റിക് അധഃപതനമാണെന്നും അവിടെനിന്നുള്ള അധഃപതനമാണ് ജി. ശങ്കരക്കുറുപ്പ് എന്നും അഴീക്കോട് പറഞ്ഞിട്ടുണ്ട്.
ശത്രുത ഒരു മാധ്യമസൃഷ്ടി
അഴീക്കോടിന് ആരോടും ശത്രുതയില്ലായിരുന്നു. സുകുമാർ അഴീക്കോട് ട്രസ്റ്റ് കൊല്ലത്ത് ‘ഭാരതീയം’ പ്രഭാഷണപരമ്പര നടത്തിയപ്പോൾ ‘ശത്രു’വായ കെ.പി. അപ്പനായിരുന്നു രാത്രിയിൽ അഴീക്കോട് സാറിനും കൂടെയുള്ളവർക്കും ഭക്ഷണം തന്നത്. അവർ തമ്മിലുള്ള ശത്രുത മാധ്യമങ്ങളുടെ സൃഷ്ടിയായിരുന്നു. എം.പി. വീരേന്ദ്രകുമാറിനെ ഒരു പ്രസംഗത്തിൽ അഴീക്കോട് വിമർശിച്ചു. ആ പ്രസംഗത്തെത്തുടർന്ന് അഴീക്കോടും വീരേന്ദ്രകുമാറും അകന്നു. ഞങ്ങൾക്കെല്ലാം ബുദ്ധിമുട്ടായി. ഒരു ദിവസം പാമ്പാടിയിൽ പൊൻകുന്നം വർക്കി അനുസ്മരണ സമ്മേളനം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ ഉടൻ സാർ എന്നെ വിളിച്ചു. “വർക്കിയുടെ പരിപാടിക്ക് വീരേന്ദ്രകുമാർ ഉണ്ടായിരുന്നു. എന്റെ അടുത്താണ് ഇരുന്നത്. അഴീക്കോടേ, നമ്മൾ ഇങ്ങനെ പിണങ്ങി ഇരിക്കേണ്ടവരാണോ എന്ന് അദ്ദേഹം ചോദിച്ചു. ശരിയാണ്; ഞാനും ചോദിച്ചു, എന്തിനാണ് ഇങ്ങനെ പിണങ്ങിയിരിക്കുന്നത്?” അങ്ങനെ ആ ‘ശത്രു’ക്കളുടെ പിണക്കം തീർന്നു. പിന്നീട് എം.പി. വീരേന്ദ്രകുമാറിന്റെ കൂടെ പ്ലാച്ചിമടയിൽ ലോക ജലസമ്മേളനം സംഘടിപ്പിക്കുന്നതിന് മുൻപന്തിയിൽ നിന്നത് അഴീക്കോടായിരുന്നു.